നിരന്തരം അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി തുടർച്ചയായ പരിശീലനം നൽകാൻ കെ.എസ്.ആർ.ടി.സി. നടപടി തുടങ്ങി. തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കോഴിക്കോട്, എറണാകുളം യൂണിറ്റുകളിലെ ബസുകൾ കൂടുതലായി അപകടത്തിൽപ്പെടുന്നതായാണ് കോർപ്പറേഷൻ കണ്ടെത്തിയിരിക്കുന്നത്. ഈ യൂണിറ്റുകളിലെ ഡ്രൈവർമാർക്ക് തുടർപരിശീലനം നൽകുന്നുണ്ട്. വലിയ അപകടങ്ങളിൽപ്പെടുന്ന ഡ്രൈവർമാർക്ക് തിരുത്തൽ പരിശീലനവുമുണ്ട്.
സ്ഥിരമായി അപകടമുണ്ടാക്കുന്നവർ, കൂടുതൽ അപകടമുണ്ടാക്കിയവർ എന്നിങ്ങനെ ഡ്രൈവർമാരുടെ പട്ടികയുണ്ടാക്കി പരിശീലനത്തിന് അയയ്ക്കുന്നുണ്ട്. പരിശീലനം നേടിയവർ മൂന്നുമാസത്തിനകം വീണ്ടും അപകടമുണ്ടാക്കിയാൽ പ്രത്യേക പട്ടികയിലാണ് ഉൾപ്പെടുത്തുക. അപകടമുണ്ടാക്കുന്നയാളിൻ്റെ പേര്, അപകടകാരണം, ഡ്രൈവർക്കെതിരേ സ്വീകരിച്ച നടപടി എന്നിവ മാനേജിങ് ഡയറക്‌ടറെ അറിയിക്കും.
അപകടങ്ങൾ കുറയ്ക്കാൻ യൂണിറ്റ് തലത്തിലും ചീഫ് ഓഫീസ് തലത്തിലും പഠനവും അവലോകനവും നടക്കുന്നുണ്ട്. എന്നിട്ടും ഒട്ടേറെ ബസുകൾ അപകടത്തിൽപ്പെട്ടു. കെ.എസ്.ആർ.ടി.സി., സ്വിഫ്റ്റ് ബസുകൾ ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിലും അപകടകരമായ രീതിയിലും പാർക്ക് ചെയ്യുന്നതു തടയാൻ ലൈൻ-സ്ക്വാഡ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി. ബസുകൾ നന്നാക്കാനുള്ള ചെലവ്, ഓടിക്കാതിരിക്കുന്നതുമൂലം ഉണ്ടാകുന്ന നഷ്‌ടം, കേസുകൾക്കായി ചെലവഴിക്കേണ്ട പണം എന്നിവയെല്ലാം വലിയ ബാധ്യതയുമുണ്ടാക്കുന്നുണ്ട്. ഇത് കുറച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്.
എന്നാൽ ബസുകളുടെ കാലപ്പഴക്കവും റോഡുകളുടെ മോശം അവസ്ഥയും മറ്റ് വാഹനങ്ങളുടെ ശ്രദ്ധയില്ലാത്ത സഞ്ചാരവും അപകടങ്ങൾക്കിടയാക്കുന്നതായി ഡ്രൈവർമാർ പറയുന്നു. ദേശീയപാത നിർമാണജോലി കാരണമുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ മറികടന്ന് കൃത്യസമയത്ത് എത്താനുള്ള ശ്രമവും അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ടെന്ന് അവർ വിശദീകരിക്കുന്നു.
No comments
Post a Comment