വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിൻ്റെ പേരിൽ സർക്കാരും ജീവനക്കാരും കൊമ്പുകോർക്കുന്നു. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. പ്രതിപക്ഷ സർവീസ് സംഘടനകൾ സാലറി ചലഞ്ചിനോട് നിസ്സഹരിക്കാൻ തീരുമാനിച്ചതോടെയാണ് സർക്കാർ നടപടികൾ കടുപ്പിക്കുന്നത്.
സാലറി ചലഞ്ചിന് സമ്മതപത്രം നൽകാത്തവർക്ക് പ്രൊവിഡന്റ് ഫണ്ടിൽനിന്ന് വായ്പയെടുക്കാൻ സാധിക്കില്ല എന്നാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാർക്ക് സോഫ്റ്റ്വെയറിൽ ശനിയാഴ്‌ച മുതൽ ഇത് നടപ്പാക്കാനുള്ള തിരുത്തൽ വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നാണ് മുന്നറിയിപ്പ്.
ഇതോടെ വിഷയത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കോൺഗ്രസ് അനുകൂല സംഘടന അറിയിച്ചു. അഞ്ചുദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചെന്ന പേരിൽ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് പിടിക്കുന്നത്. എന്നാൽ, അഞ്ചുദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. അഞ്ചുദിവസത്തിൽ കുറവ് ശമ്പളം സംഭാവന ചെയ്യാൻ അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷം സാലറി ചലഞ്ച് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
ഇതിനിടെ, സമ്മതപത്രം നൽകിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കാണിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ഇൻ ഗവൺമെന്റ്റ് സർക്കുലർ പുറത്തിറങ്ങി. അഞ്ചുദിവസത്തെ ശമ്പളം നൽകാൻ തയ്യാറാണെന്ന് സമ്മതപത്രം നൽകിയില്ലെങ്കിലും ശമ്പളം പിടിക്കും. നിശ്ചിത സമയത്തിനുള്ളിൽ സമ്മതപത്രം നൽകിയില്ലെങ്കിലും സമ്മതം നൽകിയതായി കണക്കാക്കുമെന്നാണ് സർക്കുലറിൽ പറയുന്നത്.
No comments
Post a Comment